ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ലോകനേതാക്കളില്ല; ഭരിക്കാന്‍ പിടിഐയ്ക്ക് 22 അംഗ പിന്തുണ കൂടി വേണം.

Image result for imran khan      പാക്കിസ്ഥാന്‍ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പങ്കെടുക്കാന്‍ വിദേശനേതാക്കള്‍ക്കു ക്ഷണമുണ്ടാകില്ലെമന്നു റിപ്പോര്‍ട്ട്. വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നു തീരുമാനമെടുത്തെന്നും എന്നാല്‍ ഇമ്രാന്‍ ഖാന്റെ ഏതാനും ഉറ്റ സുഹൃത്തുക്കള്‍ക്കു ക്ഷണമുണ്ടാകുമെന്നും പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കി. സത്യപ്രതിജ്ഞ ലളിതമായ ചടങ്ങായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശ നേതാക്കളെ ചടങ്ങിലേക്കു ക്ഷണിക്കുന്നതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം പിടിഐ ആരാഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് നടന്‍ ആമിര്‍ ഖാന്‍, ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജ്യോത് സിങ് സിദ്ദു എന്നിവര്‍ക്കാണു ക്ഷണമുള്ളത്. ഈ മാസം 11നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ സാര്‍ക് നേതാക്കളെയും ക്ഷണിക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും പിടിഐ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇമ്രാന്‍ഖാനെ ഫോണില്‍വിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം, 116 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാന്‍ പിടിഐയ്ക്ക് 22 പേരുടെ പിന്തുണ കൂടി വേണം. കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പാര്‍ട്ടി നേതൃത്വം ചെറുകക്ഷികളുമായും സ്വതന്ത്രരുമായും ചര്‍ച്ച നടത്തുകയാണ്.

Comments